ഇന്ന് ഫെബ്രുവരി 25 , വാഴ്ത്തപ്പെട്ട റാണി മരിയ രക്തസാക്ഷി ദിനം .

1995 ഫെബ്രുവരി 25. പല കാര്യങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടാണ് സിസ്റ്റർ റാണി മരിയ അതിരാവിലെ ഉണർന്നത്. രാവിലെ ഏഴിനുള്ള ബസിൽ ഇൻഡോറിലെത്തണം. അവിടെ നിന്നു ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസിലേക്ക് പോകണം. പിന്നെ കേരളത്തിൽ മാതാപിതാക്കളുടെ അടുത്തേക്ക്. സ്നേഹസദനിലെ പ്രഭാതഭക്ഷണത്തിനു ശേഷം എടുത്ത ദൈവവചനത്തിൽ എഴുതിയിരുന്നത് ഇങ്ങനെ: ‘ഭയപ്പെടേണ്ട, നിന്റെ പേര് എന്റെ ഉള്ളംകയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു. ധൈര്യമായിരിക്കുക.’ ഉദ്ദേശിച്ച ബസ് അന്നു സർവീസുണ്ടായിരുന്നില്ല (കൊലപാതകം ആസൂത്രണം ചെയ്തവർ ബോധപൂർവം മുടക്കിയതാണ് ബസ് സർവീസെന്നു പിന്നീട് വ്യക്തമായി)

8.15 നായിരുന്നു അടുത്ത ബസ്. മഠത്തിന്റെ പടിക്കൽനിന്നു സഹപ്രവർത്തകരോടു യാത്ര പറഞ്ഞു ബസിൽ കയറി. പതിവിനു വിപരീതമായി പിൻസീറ്റിലാണ് സിസ്റ്ററെ ഇരുത്തിയത്. ബസ് നാച്ചർബോർ മലയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന വാ‌ടകക്കൊലയാളിയായ സമന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. സിസ്റ്ററുടെ സാമൂഹിക പ്രവർത്തനത്തിൽ രോഷാകുലനായ ജീവൻസിങ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവ് നിയോഗിച്ചയാളാണ് താനെന്ന് ഇയാൾ പിന്നീട് വെളിപ്പെടുത്തി. വഴിയാത്രക്കാർ സ്ഥിരമായി തേങ്ങ ഉടയ്ക്കുന്ന സ്ഥലമായിരുന്നു അത്. ഒരു തേങ്ങ കയ്യിലെടുത്ത് ബസിൽ നിന്നു ചാടിയിറങ്ങിയ അയാൾ കല്ലിൽ എറിഞ്ഞുടച്ചു. തേങ്ങാപ്പൂളുകൾ അയാൾ യാത്രക്കാർക്കു വിതരണം ചെയ്തു. സിസ്റ്റർക്കു നേരെയും ഒരു കഷണം നീട്ടി. ‘ഇന്നെന്താ ഇത്ര സന്തോഷമെന്ന്’ സിസ്റ്റർ ചോദിച്ചു. ഇതുതന്നെയെന്നയെന്നു മറുപടി പറഞ്ഞ അയാൾ സിസ്റ്ററുടെ വയറ്റിൽ കത്തികൊണ്ട് ആഞ്ഞുകുത്തി.

യാത്രക്കാർ ഇറങ്ങിയോടി. തടയാൻ ശ്രമിച്ച ചിലരെ കത്തി ചുഴറ്റി ഓടിച്ചു. സിസ്റ്ററെ അയാൾ ബസിനു പുറത്തേക്കു വലിച്ചിട്ടു. പകുതി ശരീരം ബസിനടിയിലും ബാക്കി പുറത്തുമായിരുന്നു. സിസ്റ്ററുടെ ശരീരത്തിലൂടെ ബസ് കയറ്റാൻ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോൾ അയാൾ വിസമ്മതിച്ചു. സിസ്റ്ററെ അക്രമി വീണ്ടും വലിച്ചു പുറത്തേക്കിട്ടു. ചെന്നിയിലും കൺതടത്തിലും കവിളിലും മൂക്കിലും തലയിലും ആഞ്ഞു കുത്തി. അൻപത്തിനാലു മുറിവുണ്ടായിരുന്നു ശരീരത്തിൽ. ‘യേശു...’ എന്നു വിളിച്ച് ആ ശരീരം നിശ്ചലമായപ്പോൾ ഘാതകൻ കുന്നുകൾ കയറി കാട്ടുപാതയിലൂടെ ഓടിമറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു


സിസ്റ്റർ റാണി മരിയയുടെ തൂവെള്ള സ്മൃതിമണ്ഡപത്തിൽ സമന്ദർ സിങ് ഏറെ കുറെ സമയം കിട്ടുമ്പോൾ തിരി തെളിച്ചു കൈകൂപ്പി പ്രാർത്ഥിക്കും : ദീദീ, ഹോ സക്തി ഹേ തോ മാഫ് കർന– സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക.

ഇരുപത്തഞ്ചു വർഷം മുൻപ് ഇവിടെയാണ് സമന്ദർ സിങ്, സിസ്റ്റർ റാണി മരിയയെ കുത്തി വീഴ്ത്തിയത്. 54 കുത്തുക‌ളിലൊന്നു വാരിയെല്ലിലൂടെ തുളച്ചു കയറി ഹൃദയം തകർത്തു. കത്തോലിക്കാ സഭ സിസ്റ്റർ റാണി മരി‌യയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്നു വിളിക്കുമ്പോൾ, ഇതിനകം അനുതാപത്തിന്റെ സമുദ്രങ്ങൾ താണ്ടിയ സമന്ദർ സിങ് പറ‌യും: എല്ലാം ദൈവഹിതം. അവിടുന്നറിയാതെ ഇല പോലും അനങ്ങുന്നില്ല! ദ്വേഷത്തിനു പകരം കിട്ടിയ സ്നേഹം, സേംലിയ റായ്മൽ ഗ്രാമത്തിലെ ക്രൂരനായ ഠാക്കൂറിനെ ജ്ഞാനിയാക്കിയിരിക്കുന്നു. ഇപ്പോൾ ആ മുഖത്തു തെളിയുന്നതു. പ്രശാന്തത. അന്ന്, കൊലപാതകത്തിനു ശേഷം രക്തം പുരണ്ട കൈകളുമായി കാട്ടിലേക്കാണോടിയത്. മൂന്നാം ദിനം പൊലീസിന്റെ പിടിയിലായി. ആദിവാസികൾക്കിടയിൽ സേവനം ചെയ്തുകൊണ്ടിരുന്ന സന്യാസിനിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ജമീന്ദാർമാരും, മനസ്സിൽ വിദ്വേഷം നിറച്ചവരും, സ്വന്തം കുടുംബാംഗങ്ങൾ പോലും സഹായത്തിനെത്തിയില്ല.

ആർക്കും വേണ്ടാതെ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കഴി‌യുമ്പോഴാണു സ്വാമിയച്ചൻ (കുറ്റവാളികൾക്കു വേണ്ടി സേവനം നടത്തുന്ന വൈദികൻ) ജയിൽ സന്ദർശിച്ചത്. ‘സിസ്റ്റർ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു’വെന്ന് അച്ചൻ പറഞ്ഞു. പിന്നാലെ, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പോളിനെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്നു. സ്വസഹോദരിയുടെ ചോര കുതിർന്ന ആ കയ്യിൽ അവർ സഹോദര സ്നേഹത്തിന്റെ പ്രതീകമായ രാഖി ചാർത്തി. ജയിൽ വാസത്തിനിടെ സമന്ദറിനെ ഭാര്യ ഉപേക്ഷിച്ചു പോയി. വീണ്ടും വിവാഹിതനായില്ല. താമസം സഹോദരനൊപ്പമാണ്. ശിക്ഷ കഴിഞ്ഞു കേരളത്തിലെത്തിയതു നാലു വട്ടം. പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ സിസ്റ്റർ റാണി മരിയയുടെ മാതാപിതാക്കളായ പൈലിയെയും ഏലീശ്വയെയും ‌കണ്ടു ‌മാപ്പിരന്നു. താൻ ചെയ്ത മഹാപാതകം ക്ഷ‌മിക്കാൻ ആ മാ‌താപിതാക്കൾക്കും കഴിഞ്ഞതു സമ‌ന്ദറി‌ന് അ‌‌ത്ഭുതമായി.

സമന്ദർ ഇപ്പോൾ കൃഷിക്കാരനാണ്. നെല്ലും കടലയും ഉള്ളിയും വളരുന്ന രണ്ടേക്കർ വയലുണ്ട്. ജയിൽ മോചനത്തിനു ശേഷം ഏറെക്കാലം രോഗികളെ ശുശ്രൂഷിച്ചു. കുറച്ചു നാളായി സൗജന്യമായി കൃഷിപ്പണി പഠിപ്പിക്കുന്നു. ഇടയ്ക്കിടെസ്മൃതിമണ്ഡപത്തിലെത്തുന്ന സമന്ദർ സിങ്, ‘ദീദീ, കഴിയുമെങ്കിൽ പൊറുക്കുക’ എന്ന പ്രാർഥന ചൊല്ലും... ‘ഈ പാപം ഇവനു മേലാകരുതേ’ എന്നെഴുതിയ ഫലകത്തിനടുത്തു തിരി തെളിക്കും.

Post a Comment

Previous Post Next Post

Total Pageviews