വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അദ്ഭുത രോഗശാന്തി വത്തിക്കാൻ സ്ഥിരീകരിച്ചു.
തിരുക്കുടുംബ സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അദ്ഭുത രോഗശാന്തി ലഭിച്ചതിനുള്ള വൈദ്യശാസ്ത്ര റിപ്പോർട്ടുകൾ വത്തിക്കാനിലെ വിദഗ്ധ മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ സുപ്രധാനമായ ഘട്ടമാണ് ഇതോടെ പൂർത്തിയായത്.ഇന്നലെ വത്തിക്കാനിൽ നടന്ന മെഡിക്കൽ കോണ്ഫറൻസിൽ പങ്കെടുത്ത ഏഴു ഡോക്ടർമാരടങ്ങിയ സമിതിയാണ് അദ്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോർട്ട് ഐകകണ്ഠ്യേന സ്ഥിരീകരിച്ചത്. തൃശൂർ അതിരൂപതയിലെ പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടൽ വീട്ടിൽ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനാണ് അദ്ഭുത രോഗശാന്തി ലഭിച്ചത്. അമല ആശുപത്രിയിൽ പൂർണ വളർച്ചയെത്തുന്നതിനു മുന്പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിച്ചിരുന്നില്ല. അതിനാൽ ജീവൻതന്നെ അപകടത്തിലാണെന്നു ഡോക്ടർമാർ വിധിച്ചിരുന്നു. "അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയർ’ എന്നാണു ഡോക്ടർമാർ രോഗത്തെ വിശേഷിപ്പിച്ചിരുന്നത്. കുടുംബാംഗങ്ങൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയോടെ രോഗശാന്തിക്കായി പ്രാർഥിച്ചു. ഇതേത്തുടർന്ന് മൂന്നാം ദിവസം 2009 ഏപ്രിൽ ഒന്പതിനാണ് അദ്ഭുത രോഗശാന്തിയുണ്ടായത്. ഇപ്പോൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ക്രിസ്റ്റഫർ.
ക്രിസ്റ്റഫറിന്റെ ജനന സമയത്തെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകളും അദ്ഭുത രോഗശാന്തി നേടിയ ശേഷമുള്ള മെഡിക്കൽ റിപ്പോർട്ടുകളുമാണ് വത്തിക്കാനിലെ മെഡിക്കൽ സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയത്. അദ്ഭുത രോഗശാന്തി സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് വത്തിക്കാനു വൈകാതെ കൈമാറും. നാമകരണ നടപടികൾക്കു നേതൃത്വം നൽകുന്ന പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. റോസ്മിൻ മാത്യു, ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഉദയ സിഎച്ച്എഫ് എന്നിവർ അറിയിച്ചു.
അദ്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതിയും കർദിനാൾമാരുടെ സമിതിയും പരിശോധിക്കും. ഇതിനുശേഷമാണ് ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുക.
രണ്ടായിരാമാണ്ട് ഏപ്രിൽ ഒന്പതിനാണ് മറിയം ത്രേസ്യയെ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒന്പതാം വാർഷികദിനത്തിലാണ് അദ്ഭുത രോഗശാന്തിയുണ്ടായത്.
Post a Comment