ജെ. നാലുപറയില്‍ എംസിബിഎസ്

ഈശോ സ്വന്തം നാടായ നസ്രത്തിലാണ്. അവിടുത്തെ സിനാഗോവില്‍ ഈശോ തോറാ വായിച്ചതിനു ശേഷമുള്ള വചനം ശ്രദ്ധിക്കണം. ''എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍ നിന്നും പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു'' (4: 22).

അതായത് ഈശോ സിനാഗോവില്‍ പറയുന്ന കൃപാവചസ്സുകള്‍ ജോസഫിന്റെ മകനില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതിലും വളരെയധികം ഉയര്‍ന്നതാണ്. ജോസഫിന്റെ മകനെന്ന സ്വന്തം സ്വത്വത്തില്‍ നിന്നും ഉയര്‍ന്ന തലത്തില്‍ സംസാരിക്കാന്‍ ഈശോയ്ക്ക് കഴിഞ്ഞത് എന്തു കൊണ്ടാണ്?

ലൂക്കാ 4: 18 അതിനുള്ള ഉത്തരം തരുന്നുണ്ട് ''കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. എന്തെന്നാല്‍ ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവനെന്നെ അഭിഷേപിച്ചിരിക്കുന്നു'' (4: 18). ഇവിടെ ശ്രദ്ധിക്കേണ്ടത് അഭിഷേപിച്ചിരിക്കുന്നു എന്ന പദമാണ്. ക്രിസ്തുവിനു വേണ്ടി ഗ്രീക്ക് മൂലത്തില്‍ ഉപയോഗിക്കുന്ന 'ക്രിസ്തോസ്' എന്ന നാമരൂപത്തിന്റെ ക്രിയാരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവെന്നാല്‍ അഭിഷിക്കന്‍, അതായത് അഭിഷേകം ചെയ്യപ്പെട്ടവന്‍. ഈശോ പറയുന്നത്, അവന്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. അതായത് അവന്‍ ക്രിസ്തുവായിത്തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.

ഇതു രണ്ടും - ''ജോസഫിന്റെ മകനും'' ''ക്രിസ്തുവും''-  തമ്മിലുള്ള അന്തരത്തിലാണ് ഇന്നത്തെ സുവിശേഷത്തിന്റെ മര്‍മ്മം കിടക്കുന്നത്. 'ജോസഫിന്റെ മകന്‍' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അത് ഒരുവന്റെ സാധാരണതകളെയാണ് സൂചിപ്പിക്കുന്നത്. അശാരിയായ ജോസഫിന്റെ മകന്‍- നസ്രത്തുകാരുടെയിടയില്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന സാധാരണക്കാരനായി ആശാരി.

എന്നാല്‍ ക്രിസ്തുവോ? അവന്‍ ദൈവാത്മാവ് നിറഞ്ഞവനാണ്. ദൈവത്തിന്റെ അരൂപിയാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് ക്രിസ്തു. 'ജോസഫിന്റെ മകനും' 'ക്രിസ്തുവും' തമ്മിലാണ് വ്യത്യാസം.

നമുക്ക് എല്ലാവര്‍ക്കും ഈ രണ്ടു തലങ്ങളുണ്ട് - സാധാരണതളുടെ തലം, അതോടൊപ്പം ദൈവാരൂപി നിറഞ്ഞ അഭിഷിക്തന്റെ തലവും. നമ്മുടെ സാധാരണതകളില്‍ ശ്രദ്ധിക്കുമ്പോള്‍ നാം ആദ്യത്തെ തലത്തില്‍ നിലകൊള്ളുന്നു. നമ്മുടെ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, പ്രജനനം എനിനിവയിലൊക്കെ മുഴുകി മുന്നേറുമ്പോള്‍ നമ്മള്‍ വെറും അതിജീവനത്തിന്റെ സാധാരണ ജീവിതമാണ് നയിക്കുന്നത്.

ഇതിലും കൂടിയ ഒരു തലം നമ്മില്‍ എല്ലാവരിലും ഒളിഞ്ഞിരിപ്പുണ്ട് - ദൈവ രൂപിയുടെ തലം. ഇത് ഏറ്റവും നന്നായി അവതരിപ്പിക്കുന്നത് മര്‍ക്കോസാണ്: ''ദൈവത്തിന്റെ ആത്മാവ് തന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നത് ഈശോ കണ്ടു' (മര്‍ക്കോ 1: 10). അതായത് ദൈവരൂപി ഉള്ളത് ഒരുവന്റെ ഉള്ളിലാണ് എന്നു സാരം.

ഒരുവന്‍  അഭിഷിക്തനാകുവാനും ക്രിസ്തുവായി തീരുവാനുമുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത് ഈ ആന്തരികതയിലാണ്. അതിനാല്‍ ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മുടെ സാധാരണതകളില്‍  നിന്നും ഉയര്‍ന്ന് നമ്മുടെ ഉള്ളിലുള്ള ദൈവ രൂപിയെ, ദൈവ ചൈതന്യത്തെ തിരിച്ചറിയാനാണ്. അതായത് നിന്റെ ഉള്ളിലെ ജീവ ചൈതന്യത്തെ തിരിച്ചറിയുക, നിന്റെ അഭിഷേകത്തെ നീ തിരിച്ചറിയുക, നീ അഭിഷിക്തനാണെന്ന് തിരിച്ചറിയുക, നിന്നിലെ ക്രിസ്തുസാധ്യതയെ തിരിച്ചറിയുക, ചുരുക്കത്തില്‍, ക്രിസ്തുവായി തീരാനുള്ള സാധ്യത നിന്നില്‍ തമ്പുരാന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്നു സാരം.

എന്തിനാണ് ക്രിസ്തുവായിത്തീരുന്നത്? "ദരിദ്രരോടു സുവിശേഷം അറിയിക്കാന്‍ അവന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (4: 18) ഒരുവന്‍ അഭിഷിക്തനാകുന്നതിന്റെ ലക്ഷ്യം - സുവിശേഷം, നല്ല വാര്‍ത്ത കൊടുക്കുക എന്നതാണ്.

ചാക്കോച്ചനെന്ന കുട്ടിയുടെ കഥ. അഞ്ച് സുവിശേഷങ്ങളുടെ കഥ (ഓഡിയോ കേള്‍ക്കുക)

കര്‍ത്താവിന്റെ ആത്മാവുള്ളവന്‍ ദരിദ്രര്‍ക്ക് സുവിശേഷം പകര്‍ന്നു കൊടുക്കുന്ന (4: 18). ആരാണ് ദരിദ്രന്‍? എന്റെ കണ്‍മുമ്പില്‍ വരുന്നവന്റെ ഏറ്റവും വലിയ ആവശ്യം തിരിച്ചറിയുമ്പോഴാണ് ഞാന്‍ അവന്റെ ദാരിദ്ര്യത്തെ കണ്ടെത്തുന്നത്. അതാണ് ഈശോ  വിശദീകരിക്കന്നത്. അന്ധന്റെ ദാരിദ്രം  അവന്റെ കാഴ്ചയില്ലായ്മയാണ്; മുടന്തന്റെ ദാരിദ്ര്യം നടക്കാനുള്ള പ്രാപ്തിയില്ലാമായാണ്; ബധിരന്റെ ദാരിദ്ര്യം അവന്റെ അടിമത്തമാണ് (4: 18). അതിനാല്‍ അന്ധന് ലഭിക്കാവുന്ന ഏറ്റവും നല്ല വാര്‍ത്ത -സുവിശേഷം - കാഴ്ച കിട്ടുകയെന്നതാണ്. മുടന്തന് നല്ല വാര്‍ത്ത നടക്കാനുള്ള കഴിവാണ്. വിമോചനമാണ് ബന്ധിരനുള്ള നല്ല വാര്‍ത്ത.

നിന്റെ മുമ്പില്‍ അനുദിനം വന്നുപെടുന്നവന്റെ ഏറ്റവും വലിയ ആവശ്യം നീ തിരിച്ചറിയുക. അതാണ് അഭിഷിക്തന്റെ കഴിവ്. എന്നിട്ടു അവന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് നീ അവന് നല്ല വാര്‍ത്ത, സുവിശേഷം ആയി മാറുന്നത്.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ ആവശ്യപ്പെടുന്നത് ഇതാണ് - നിന്റെ ഉള്ളിലെ ദൈവിക സാന്നിധ്യത്തെ നീ തിരിച്ചറിയുക, നിന്റെ അഭിഷേകത്തെ നീ തിരിച്ചറിയുക. നിന്റെ ഉള്ളിലെ ക്രിസ്തുസാധ്യത തിരിച്ചറിഞ്ഞ് അതിലേക്ക് അനുദിനം വളര്‍ന്ന് കയറാന്‍ നീ ശ്രമിക്കുക.

അപ്പോള്‍ എന്തു സംഭവിക്കും? എന്റെ കൂടെയുള്ള ജീവിത പങ്കാളിക്കും മക്കള്‍ക്കും പ്രായം ചെന്ന മാതാപിതാക്കള്‍ക്കും നീ
അനുദിനം സുവിശേഷം കൊടുക്കുന്നവനാകും. അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിനോട് ഭാവാത്മകമായി പ്രതകരിക്കാന്‍ എനിക്കാവണം. കൂടാതെ, എന്റെ വീടിന് പുറത്ത് കണ്ടു മുട്ടുന്നവര്‍ക്കൊക്കെ അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് ഞാന്‍ അവരോട പ്രതികരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്കും സുവിശേഷമായി മനാറും.

അതിനാല്‍ ക്രിസ്തു ഇന്ന് നിന്നോട് വശ്യപ്പെടുന്നത് ഉള്ളിലേക്ക് പിന്തിരിയാനാണ്. നിന്റെ ആന്തരികതയിലേക്ക് പിന്തിരിയാന്‍;  നിന്റെ ഉള്ളിലെ ദൈവിക ചൈതന്യത്തെ അനുഭവിക്കാന്‍; നിന്റെ ക്രിസ്തുസാധ്യതയിലേക്കു വളരാന്‍ . തത്ഫലമായി കണ്ടുമുട്ടുന്നവരുടെയൊക്കെ ദാരിദ്ര്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍; അതിലൂടെ അവര്‍ക്കൊക്കെ സുവിശേഷമായി മാറാന്‍.

Post a Comment

Previous Post Next Post

Total Pageviews